Wednesday, May 11, 2011

കാന്ത ഭഗവാന്‍....

പുട്ടപര്‍ത്തിയിലെ വെറുമൊരു രാജുവായിരുന്ന സത്യാ നാരായണ രാജു മൂത്ത സഹോദരന്‍ രത്നം രാജുവിനോടൊപ്പം താമസിച്ചിരുന്ന കാലത്ത് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒന്ന് ബോധം കേട്ട് വീണു.ബോധം വന്നത് മുതല്‍ ഇഷ്ടന്‍ തുടങ്ങിയ നാടകം കളിയാണ്.വെറുതെ ചിരിക്കുകയും കരയുകയും പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തു കൊണ്ടിരുന്ന രാജുവിനെയും തൂക്കി ഡോക്ടെറുടെ അടുത്ത് പോയി.ഡോക്ടെര്‍ ഹിസ്ടീരിയ ആണെന്ന് വിധിയെഴുതി.
മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബയായി പുനര്‍ജ്ജന്മം പൂണ്ടാവനാണെന്ന അവകാശ വാദവും കൊണ്ട് അവന്‍ അതിനെ നേരിട്ടു.
ആളുകള്‍ കാല്‍ച്ചുവട്ടില്‍ പൊന്നും പണവും ചൊരിയാന്‍ തുടങ്ങിയപ്പോള്‍ രാജു അങ്ങ് വളര്‍ന്നു. അസൂയാവഹമായ വളര്‍ച്ച. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജു എന്ന സത്യ സായി ബാബ മരണം എന്ന മഹാ സത്യത്തിനു മുമ്പില്‍ മറ്റെല്ലാ ജീവനുകളെയും പോലെ കീഴടങ്ങേണ്ടി വന്നപ്പോളാണ് അതിലും വലിയ സത്യം ജനങ്ങളറിയുന്നത്.ഭക്തരുടെ തലയ്ക്കു ചവുട്ടിയും തല കുമ്പിടീച്ചും ബാബ സമ്പാദിച്ചിരിക്കുന്നത്  ഒന്നര ലക്ഷം കോടിയാണ്. തീര്‍ത്തും അനൌദ്യോഗികമായ കണക്കാണിത്. രാഷ്ട്രീയ തമ്പ്രാക്കന്മാരും ബിസിനസ് മേലാളന്മാരും പോരടിച്ചും കൊലവിളിച്ചും സ്വപ്നം പോലും കാണാന്‍ കഴിയാത്ത തുകയാണത്‌.അത് പുട്ടപര്‍ത്തിയിലെ കഥ.
കോഴിക്കോട്ടെ കാന്തപുരത്തു ആലങ്ങം പൊയില്‍ അബൂബക്കര്‍ എന്ന AP കാന്തപുരത്തിന് രചിക്കാനുള്ള കഥ വേറെയാണ്. ഒരു മുടിത്തുമ്പ്‌ കൊണ്ട് ലോകം വാഴുന്ന കഥ.
പ്രവാചകന്റെതെന്നു പറഞ്ഞു അബൂദാബിയില്‍ നിന്ന് എഴുന്നള്ളിച്ചു കൊണ്ട് വന്ന ഈ മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യാത്ത ഒറ്റ മുസ്‌ലിം സംഘടനകളും ഇന്ന് കേരളത്തില്‍ ഇല്ല. കാന്തപുരത്തിന്റെ അനുയായീ വൃന്ദം മാത്രമാണ് ഈ നീച കൃത്യത്തിനു കൂടു നിക്കുന്നത്.
സ്വയം അസ്ഥിത്വമില്ലാത്ത ഒരു ജനക്കൂട്ടത്തെയും വാലില്‍ പിടിപ്പിച്ചു നടത്തി ഇയാള്‍ ജയ് വിളിച്ച് മുന്നില്‍ നടക്കുന്നത് എവിടെക്കാണെന്ന് കേരള ജനത ഇന്ന് മനസ്സിലാക്കിയിട്ടുണ്ട്.
നാട് നീളെ വേദികള്‍ കെട്ടുകയും സംസ്കാര ശൂന്യതയും വിവരമില്ലായ്മയും വിളിച്ച് പറഞ്ഞ് സ്വയം നഗ്നരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയിലാണിപ്പോ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.പറഞ്ഞത് വിഴുങ്ങുകയും വിഴുങ്ങിയത് ഓക്കാനിക്കുകയും വീണ്ടും അതെടുത്തു ഒജീനമാക്കുകയും ചെയ്ത് ഇളിഭ്യരാവുന്ന വീഡിയോ ദൃശ്യങ്ങള്‍ വരെ നെറ്റില്‍ സുലഭാമായതോടെ ഇസ്ലാമിന്‍റെ നവോത്ഥാനത്തെ അസൂയാവഹമായ കണ്ണുകളിലൂടെ നോക്കിക്കാണുന്നവര്‍ക്കതൊരു ദൃശ്യവിരുന്നായി. 
എന്നിട്ടും ഞങ്ങളാണ് അഹല്സുന്ന: എന്ന് കടക്കലും തലക്കലും വെച്ച് കെട്ടിയിട്ടാണിക്കൂട്ടര്‍ വേദികളില്‍ വാ കീറുന്നത്.
ഇസ്ലാമിനോട് പുലബന്ധം പോലുമില്ലാത്ത കബര്‍ പൂജയും വ്യക്തിപൂജയും പൌരോഹിത്യവും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണിവരിപ്പോള്‍ വേദികള്‍ കെട്ടുന്നത്.
ഇസ്ലാമിന്റെ ഒരു മൂല്യത്തെ പോലും അതിന്‍റെ സത്തയോടെ വായിച്ചറിയാന്‍ കഴിയാതെ ആ മൂല്യങ്ങള്‍ക്ക് മുകളില്‍ പൌരോഹിത്യത്തിന്റെ പൊറുക്കാന്‍ കഴിയാത്ത അഹങ്കാരം കൊണ്ടിവര്‍ കാളീയമര്‍ദ്ദനം നടത്തി.ഇപ്പോള്‍ പ്രവാചകന്റെതെന്നു പറഞ്ഞ് ഒരു മുടിത്തുമ്പും പൊക്കിപ്പിടിച്ച് പൂജകര്‍ക്കൊരു ഗേഹം പണിയാന്‍ പിരിവിനിറങ്ങിയിരിക്കുന്നു.
ഈ മുടിത്തുമ്പിനു തുമ്പു ചോദിച്ച കേരളീയന്റെ മുമ്പിലേക്കെടുതിട്ട സനാദ് എന്ന് പറയുന്ന തുമ്പ് അലിയാത്ത മുട്ടന്‍ കല്ലുകളായി തൊണ്ടയില്‍ കുരുങ്ങി.അത് സനാദ് അല്ലായിരുന്നു എന്നത് തന്നെ കാരണം .സനാദ് എന്ന് പറഞ്ഞ് തക്ബീര്‍ മുഴക്കി മര്‍കസില്‍ വായിച്ചു കേള്‍പ്പിച്ചത് മുടി കൊടുത്ത അബൂദാബിക്കാരന്‍ ഖസ്രജിയുടെ വാപ്പ വല്യാപ്പമാരുടെ പേരുകളായിരുന്നു.
മര്‍കസില്‍ ദിവ്യ ദര്‍ശനത്തിനു കാത്തു നിന്ന ആയിരക്കണക്കിന് ദാസന്മാരുടെ ത്രിപ്തിക്ക് ആ ഒരു വാറോല മതിയായിരുന്നു.ഖുര്‍ആനിലും സുന്നത്തിലും വിശ്വസിക്കുന്ന  വിശ്വാസി സമൂഹം ഉരകല്ലില്‍ ഉരച്ചു നോക്കി വ്യാജം എന്ന് ബോധ്യം വന്നതിനാല്‍ ആ മുടിയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി.
പ്രവാചക തിരു ശേഷിപ്പുകളെ കളങ്കം വരുത്താനുള്ള ഈ ഹീന ശ്രമത്തിനെതിരെ ശബ്ദിക്കുന്നവരെ പ്രവാചകനിന്ദകരെന്നും സത്യനിഷേധികള്‍ എന്നും നേതാവും ശിഷ്യഗണങ്ങളും ചേര്‍ന്ന് ഇപ്പോളും വിളിച്ച് കൊണ്ടിരിക്കുന്നു.
ഈ വ്യാജ മുടി കൊടുത്തു കാന്തപുരത്തിനെ പറ്റിച്ച അഹ്മദ് ഖസ്രജിയുടെ കുടുമ്പത്തില്‍ നിന്ന് തന്നെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അഹ്മദ് ഖസ്രജിയുടെ  ജ്യേഷ്ടന്‍ ഹസ്സന്‍ ഖസ്രാജി വെളിപ്പെടുത്തുന്നു.
ഹസ്സന്‍ ഖസ്രജിയെ കള്ള് വ്യപാരിയെന്നും അധോലോകനെന്നും മറ്റുമാണ് ഇപ്പോള്‍ കാന്ത ഭക്തര്‍ വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.
പ്രവാചകന്റെ തിരു മുടി പോലും  തനിക്കു അജയ്യനാകാനുള്ള ചവിട്ടുപടികളാക്കിയ ഈ കപടന്‍ കാന്തനെ ഇനിയും ഒന്നാം ഖലീഫയുടെ പേര്‍ ചേര്‍ത്ത് വിളിക്കുന്നതില്‍ അനൌചിത്യമുണ്ട്.
ബാബയുടെ സമാധിയില്‍ ചെന്ന് പുതിയ അവതാരം പൂണ്ട് പഴയ രാജുവിനെപ്പോലെ ഒന്ന് ബോധംകെട്ടുവീണ് തലയറ്റുപോയ പാറ്റയെപോലെ നട്ടം കറങ്ങുന്ന സായി ഭക്തര്‍ക്ക് ഒരാശ്വാസമായി ഒരു പുനര്‍ജന്മ നാടകം കളിച്ചു നോക്ക് ...
അല്ലാതെ ഈ ഉമ്മത്ത്‌ താങ്കളുടെ വാലില്‍ പിടിച്ച് ജയ് വിളിച്ച് കൂടെ വരുമെന്ന് ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് പള്ളീ പറഞ്ഞാ മതി......

Thursday, May 5, 2011

കീരിക്കാടന്‍ ചത്തേ....



പത്തു കൊല്ലം ഈ ഭൂലോകം എന്ന ചെറു ഗ്രാമത്തെ 'കിടുകിടാ' വിറപ്പിച്ചു നിര്‍ത്തിയ 'കൊടിയ ഭീകരന്‍' കൊല്ലപ്പെട്ട വാര്‍ത്ത പത്രങ്ങള്‍ ഘോഷിക്കുന്നത് കണ്ടപ്പോള്‍ പണ്ടെങ്ങാണ്ട് കൊച്ചിന്‍ ഹനീഫ ഓടിയ ഓട്ടമാണ് ഓര്‍മ്മ വന്നത്. 
ബിന്‍ ലാദിന്‍ എന്ന മഹാ മേരുവിനെ കൊന്ന വാര്‍ത്ത ഒബാമയും അങ്ങനെതന്നെയാണ് വിളിച്ചു പറഞ്ഞത്.
2001 സെപ്തംബര്‍ 11 ന്‌ ട്രേഡ് സെന്റര്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ദ്രിശ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊണ്ട് വാര്‍ത്താവതാരകരെല്ലാം നിരീക്ഷിച്ചത് ചരിത്രം വിഭജിക്കപ്പെട്ടു എന്നാണ്.അതായതു. സെപ്തംബര്‍ 11 ന്‌ മുമ്പും അതിനു ശേഷവും..
അത് സത്യമായിത്തന്നെ പുലര്‍ന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം അമേരിക്കയുടെ മുഖം വിവര്‍ണ്ണമാകുന്നതും ആ ദേഷ്യം തീര്‍ക്കാനെന്ന വ്യാജേന ലോകത്ത് പലയിടങ്ങളിലും അതിക്രമിച്ചു കയറുന്നതും സെപ്തംബര്‍ 11 ന്‌ ശേഷമാണ്.
അടി കൊണ്ടവനല്ലേ.. ദേഷ്യം തീര്‍ത്തോട്ടെ.. എന്ന സഹാനുഭൂതിയോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആ അധിനിവേശത്തെ നോക്കി നില്‍ക്കുകയും ചെയ്തു.
പിന്നെ ആ രാജ്യം എവിടെയൊക്കെ അതിക്രമം ചെയ്താലും ആരെയൊക്കെ നിഷ്കരുണം കൊന്നൊടുക്കിയാലും ഭീകര വേട്ട എന്ന ഗിഫ്റ്റ് റാപ്പില്‍ പൊതിഞ്ഞ് മാധ്യമങ്ങളും ആ രാജ്യത്തോട് ഐക്യപ്പെട്ടു.9 / 11 ഭീകരാക്രമണത്തിന്‍റെ ആസൂത്രകന്‍ എന്ന് അമേരിക്ക പറയുന്ന ബിന്‍ ലാദിനെ തിരഞ്ഞ് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ കൊള്ളയടിച്ചു തൂത്ത് വാരി.
ഇപ്പോള്‍ ആ സത്വം പാക്കിസ്ഥാനെതിരെ നോക്കി നാക്ക് നുണയുന്നുണ്ട്.അതിന്‍റെ കാരണവും ബിന്‍ ലാദിന്‍ തന്നെയാണ്.
ഉപചാപക സ്വരങ്ങള്‍ പണ്ടത്തെ കഥയിലെ പോലെ ഇന്നും പല രാജ്യങ്ങളില്‍ നിന്നും കേട്ടു.കഥ കേട്ട പാടെ കേള്‍ക്കാതെ പാടെ പാക്കിസ്ഥാനുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്ന് ചിദംബരവും പറഞ്ഞിരിക്കുന്നു.

അതിനാല്‍ തന്നെ ചരിത്രം വീണ്ടും വിഭജിക്കാന്‍ പോകുകയാണ്.മേയ് 2 ന്‌ മുമ്പും ശേഷവും..
ലോകത്തെ സകല ഭീകരാക്രമണങ്ങളുടെയും സമൂലാവകാശിയായി വാഴ്ത്തപ്പെട്ടിരുന്ന ബിന്‍ ലാദന്‍റെ മരണ ശേഷം ലോകം സമാധാനത്തിലേക്ക് നയിക്കപ്പെടുമെന്ന്‍ സമാധാനിക്കേണ്ടതില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചന തരുന്നത്.

പുതിയ വില്ലനും പുതിയ നായകനും പുതിയ ലോക്കഷനുമായി കഥ വീണ്ടും മാറുകയാണ്.
തിരഞ്ഞ്  നടന്നിരുന്ന സാധനം പാക്കിസ്ഥാനില്‍ നിന്ന് കിട്ടിയത് കൊണ്ട് അഫ്ഗാനില്‍ 'തെരച്ചില്‍' നിര്‍ത്താനോ ഭീകരവേട്ട അവസാനിപ്പിക്കാനോ അമേരിക്ക തീരുമാനിച്ചിട്ടില്ല.
എന്നാലും ആഘോഷിക്കനെന്തെങ്കിലും കാരണം വേണ്ടേ..
നമുക്കും നില വിളിക്കാം 
കീരിക്കാടന്‍ ചത്തേ......